തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകും എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. മുസ്ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘ്പരിവാർ തന്ത്രമാണ് എ.കെ. ബാലനും നടത്തിയത്.
നാലു പതിറ്റാണ്ട് ജമാഅത്ത് ഇസ്ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിയാണോ ഭരിച്ചിരുന്നതെന്ന് സതീശൻ ചോദിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബാലന്റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവായിച്ചാൽ അത് മനസിലാകും. വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെ എതിർത്ത സിപിഐ നേതാവ് ബിനോയ് വിശ്വം എ.കെ. ബാലൻ നടത്തിയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ട്. വെള്ളാപ്പള്ളിയെ എതിർത്തതിന് ബിനോയ് വിശ്വത്തെ രൂക്ഷമായാണ് സിപിഎം നേതാക്കൾ വിമർശിച്ചത്.
ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് പറഞ്ഞത്. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബിജെപിയും സംഘ്പരിവാറും നടത്തുന്നതിന് സമാനമായ വർഗീയ കാന്പയിൻ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. പ്രബുദ്ധ കേരളം സിപിഎം നേതാക്കൾ നടത്തുന്ന വിദ്വേഷ കാന്പയിൻ ചെറുത്ത് തോൽപ്പിക്കും.
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്നത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്ഐടി കോടതിയിൽ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വർണം കവരാൻ കൂട്ടുനിൽക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സിപിഎം സംരക്ഷിക്കുകയാണ്. പത്മകുമാർ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സതീശൻ പറഞ്ഞു.